home hb about hb events

റെയില്‍വെ ബജറ്റില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാതയുടെ സര്‍വെ

  [May 17th 2014] റെയില്‍വെ ബജറ്റില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാതയുടെ സര്‍വെ

 

ന്യൂഡല്‍ഹി: കേരളത്തിന് കടുത്ത നിരാശ സമ്മാനിച്ചും വിദേശനിക്ഷേപത്തിന് പൂര്‍ണ ആഭിമുഖ്യവും പ്രഖ്യാപിക്കുന്ന റെയില്‍വെ ബജറ്റില്‍ 10 അതിവേഗ തീവണ്ടികളും ഒരു ബുള്ളറ്റ് ട്രെയിനും പ്രഖ്യാപിച്ചു. മുംബൈ-അഹമ്മദബാദ് റൂട്ടിലായിരിക്കും രാജ്യത്ത് ആദ്യമായി ബുള്ളറ്റ് ട്രെയിന്‍ ഓടുകയെന്ന് റെയില്‍വെ മന്ത്രി സദാനന്ദഗൗഡ മോദി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

ഡല്‍ഹി-ആഗ്ര, ഡല്‍ഹി-ചണ്ഡിഗഢ്, ഡല്‍ഹി-കാണ്പൂര്‍, കാണ്‍പൂര്‍-നാഗ്പൂര്‍, ഗോവ-മുംബൈ, മൈസൂര്‍-ബാംഗ്ലൂര്‍-ചെന്നൈ, ചെന്നൈ-ഹൈദരബാദ്, മുംബൈ-അഹമ്മദബാദ്, നാഗ്പൂര്‍-സെക്കന്തരബാദ് എന്നീ പാതകളിലാണ് അതിവേഗ ട്രെയിന്‍ പ്രഖ്യാപിച്ചത്. ഇതിനായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. 

പുതിയ തീവണ്ടികള്‍ പ്രഖ്യാപിച്ചതില്‍ ഒരേയൊരു പാസഞ്ചര്‍ തീവണ്ടി മാത്രമാണ് കേരളത്തിന് ആകെ കിട്ടിയത്. 18 പുതിയ പാതയ്ക്ക് സര്‍വെ നടത്തുമെന്ന് പ്രഖ്യാപിച്ചതില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാതയുടെ സര്‍വയുമാണ് കേരളത്തിന് ശേഷിക്കുന്നത്. ആറ് പ്രീമിയം ട്രെയിനുകള്‍, ആറ് എ.സി ട്രെയിനുകള്‍, 27 എക്‌സ്പ്രസ് ട്രെയിനുകള്‍ എന്നിവ പ്രഖ്യാപിച്ചതില്‍ ഒന്നുപോലും കേരളത്തിനില്ല. എട്ട് പാസഞ്ചര്‍ തീവണ്ടികളില്‍ ഒരെണ്ണം ലഭിച്ചതാണ് കേരളത്തിനുള്ള ഒരേയൊരു തീവണ്ടി. രണ്ട് മെമു തീവണ്ടികളും രണ്ട് ഡെമു സര്‍വീസുകള്‍ ബജറ്റില്‍ പുതുതായി പ്രഖ്യാപിച്ചു.

റെയില്‍വയുടെ വരുമാനത്തില്‍ നിലവില്‍ ഒരു രൂപയില്‍ 94 പൈസയും ചിലവ് വേണ്ടിവരുന്നസ്ഥിതിയാണുള്ളതെന്ന് സദാനന്ദഗൗഡ പറഞ്ഞു. ഒരു രൂപയില്‍ ആറ് പൈസ മാത്രം മിച്ചം കിട്ടി ഇങ്ങനെ മുന്നോട്ട് പോകാനാകില്ല. നിരക്ക് വര്‍ധനയിലൂടെയും പ്രശ്‌നം പരിഹരിക്കപ്പെടില്ല. അതിനാല്‍ പൊതുസ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും. റെയില്‍വയുടെ നടത്തിപ്പില്‍ ഒഴികെ എല്ലാ മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരും. ഇതിന് മന്ത്രിസഭയുടെ അനുമതി തേടും. ഹൈസ്പീഡ് ട്രെയിനിനായി പൊതു-സ്വകാര്യ നിക്ഷേപം പരിഗണിക്കും.

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍

1.വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് 400 വനിതാ പോലീസുകാരെ നിയമിക്കും
2.50 പ്രധാന സ്റ്റേഷനുകളുടെ ശുചീകരണ ജോലികള്‍ക്ക് പുറംകരാര്‍ നല്‍കും
3.ആളില്ലാ ലെവല്‍ക്രോസുകള്‍ ഒഴിവാക്കും
3.പാര്‍ക്കിങ്ങും പ്ലൂറ്റ്‌ഫോം ടിക്കറ്റുകളും ഓണ്‍ലൈനായി നല്‍കും
4.മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ച് വജ്ര ചതുഷ്‌കോണ പദ്ധതി നടപ്പാക്കും
5.ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററില്‍ നിന്ന് 200 കിലോമീറ്ററായി ഉയര്‍ത്തും
6.അഞ്ച് വര്‍ഷത്തിനുള്ളില്‍ റെയില്‍വെഓഫീസുകള്‍ കടലാസ് രഹിതമാക്കും
7.തിരഞ്ഞെടുത്ത ട്രെയിനുകളില്‍ വൈ ഫൈ സംവിധാനം
8.സ്വകാര്യ പങ്കാളിത്തത്തോടെ 10 സ്റ്റേഷനുകള്‍ രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തും